ബസ് യാത്രയ്ക്കിടെ യുവതിയുടെ സ്വർണമാല കവർന്ന കേസിൽ മൂന്ന് കുടക് സ്വദേശിനികളെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പിടിയിലായത്. ജൂലായ് 20ന് ആണ് സംഭവം. പുത്തൂർ സ്വദേശിനി കെ.പി.ആതിരയുടെ ആറുപവനോളം വരുന്ന മാലയാണ് കവർന്നത്. പാനൂരിൽനിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന പ്രിൻസ് ബസിൽ കൃത്രിമ തിരക്കുണ്ടാക്കിയാണ് ആതിരയുടെ സ്വർണമാല കവർന്നത്. ബസ്സ്റ്റാൻഡിലെ സി.സി.ടി.വി.
ദൃശ്യങ്ങളിൽനിന്ന് കുടക് സ്വദേശിനികളായ നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം ഊർജിതമാക്കി. ഇതിനിടയിലാണ് മറ്റൊരു മാല മോഷണക്കേസിൽ പ്രതികൾ കോഴിക്കോട് ചേവായൂർ പോലീസിന്റെ പിടിയിലാകുന്നത്. റിമാൻഡിലായ മൂന്നുപേരെയും പ്രൊഡക്ഷൻ വാറന്റ് വാങ്ങി പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികളെയും കൊണ്ട് എസ്.ഐ.മാരായ സി.സി.ലതീഷ്, കെ.മനോഹരൻ, ജനമൈത്രി എസ്.ഐ. കെ.എം.സുജോയ് എന്നിവരുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിൽ തെളിവെടുപ്പിനെത്തിച്ചെങ്കിലും പ്രതികൾ വാഹനത്തിൽനിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. കൂത്തുപറമ്പ് സ്റ്റേഷനിലും ഇവർക്കെതിരേ മാലമോഷണക്കേസ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക