ചെന്നൈ: ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സമയത്ത് കടുത്ത ദുഃഖത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും നളിനിയുടെ വെളിപ്പെടുത്തൽ.
തങ്ങളുടേത് കോൺഗ്രസ് കുടുംബമാണെന്നും നളിനി വെളിപ്പെടുത്തി. രാജീവ് ഗാന്ധി വധക്കേസിൽ തന്റെ പേര് ഉൾപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാരിയെന്ന ലേബൽ നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘ഞങ്ങളുടേത് ശരിക്കും കോൺഗ്രസ് കുടുംബമാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് ഞങ്ങൾക്ക് കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല.
രാജീവ് ഗാന്ധി വധക്കേസിൽ എന്നെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ആ കുറ്റത്തിൽനിന്ന് എന്നെ മോചിപ്പിക്കണം. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല’ – നളിനി ആവശ്യപ്പെട്ടു.
‘‘എനിക്ക് ഇതുവരെ ഭർത്താവിനെ കാണാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒട്ടും സന്തോഷവതിയുമല്ല. കഴിയുന്നത്രെ നേരത്തെ അദ്ദേഹത്തെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഇടപെടണം’ – നളിനി ആവശ്യപ്പെട്ടു.
‘ജയിലിലായിരുന്ന സമയത്ത് ഞങ്ങളുടെ മോചനത്തെ എതിർത്ത് ഒട്ടേറെപ്പേരാണ് രംഗത്തു വന്നത്. കുറ്റവാളികളായിട്ടാണ് അവർ ഞങ്ങളെ കണ്ടത്. ഞാൻ രണ്ടു മാസം ഗർഭിണിയായിരുന്ന സമയത്തും ഇതു തന്നെയായിരുന്നു അവസ്ഥ’ – നളിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക