കോട്ടയം: കള്ളനോട്ട് കേസിൽ യുവതിയും അമ്മയും അറസ്റ്റിലായതോടെ ജില്ലയിലെ പഴയ കള്ളനോട്ട് കേസുകളുടെ സ്ഥിതി കൂടി പരിശോധിക്കാൻ പൊലീസിന്റെ തീരുമാനം.
കേസിലെ പഴയ പ്രതികൾ വീണ്ടും രംഗത്തുണ്ടോ എന്നു പരിശോധിക്കും. ലോട്ടറി വിൽപനക്കാർക്കും ചെറുകിട കച്ചവടക്കാർക്കുമാണു വ്യാജ നോട്ട് നൽകിയതെന്നാണ് അറസ്റ്റിലായ വിലാസിനിയുടെ മൊഴി.
വ്യാജനോട്ടുകൾ കൂടുതൽ ആളുകളിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ ആലപ്പുഴ അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി (68), മകൾ ഷീബ (34) എന്നിവരെയാണു കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ വ്യാജനോട്ട് കേസുകൾ പെരുകുന്നതു ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുമായി ചേർന്ന് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും മുന്നോട്ടു പോയിരുന്നില്ല.
പുതിയ സാഹചര്യത്തിൽ കള്ളനോട്ടിനെപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. കള്ളനോട്ട് നിർമിക്കാൻ വിലാസിനിക്കും ഷീബയ്ക്കും മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്.
കള്ളനോട്ട് നിർമാണം പഠിച്ചതു ഗൂഗിളിൽ നിരന്തരം സെർച് ചെയ്തിട്ടാണ് എന്നാണു ഷീബ നൽകിയ മൊഴി. പൊലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല.
ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ
കോട്ടയം നഗരത്തിലെ ലോട്ടറിക്കടയിൽ കള്ളനോട്ടുമായി വിലാസിനി വന്നപ്പോൾ സംശയം തോന്നി കടയുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇവരുടെ പക്കൽ നിന്നു 100 രൂപയുടെ 14 കള്ളനോട്ടുകൾ കണ്ടെടുത്തു. കുറിച്ചി കാലായിപ്പടി ഭാഗത്തെ വാടകവീട്ടിൽ നിന്നാണു മകൾ ഷീബയെ പിടികൂടിയത്.
വീട്ടിൽ കട്ടിലിനടിയിൽ 500 രൂപയുടെ 31, 200 രൂപയുടെ 7, 100 രൂപയുടെ 4, 10 രൂപയുടെ 8 കള്ളനോട്ടുകൾ കടലാസിൽ പൊതിഞ്ഞു വച്ചിരുന്നു. കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്കാനറും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക