അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറൽ ആയ കല്യാണ വീഡിയോ ആയിരുന്നു ഗൗരി കൃഷ്ണന്റേത്. വീഡിയോയ്ക്ക് താഴെ ആശംസകളോടൊപ്പം തന്നെ നിരവധി മോശം കമന്റുകളും വന്നിരുന്നു. വിവാഹദിനത്തിൽ വധുവായ ഗൗരി തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തതാണ് പലരെയും ചൊടിപ്പിച്ചത്. ഇവയ്ക്കെല്ലാം ഇപ്പോൾ മറുപടി പറയുകയാണ് താരം.
“ഞാൻ കാരണം അച്ഛനും അമ്മയും കഷ്ടപ്പെടരുത് എന്നെനിക്കുണ്ടായിരുന്നു. അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അച്ഛന്റെ സേവിങ്സ്. അത് എന്റെ വിവാഹത്തിന് തീർക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് അവരുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടണം. ഞാൻ സ്വർണ്ണം വാങ്ങാത്തതിന് പലരും എന്നെ കുറ്റപ്പെടുത്തി.
സ്വർണ്ണം ഒരു മുതൽക്കൂട്ടല്ലെ എന്നൊക്കെയാണ് അവർ എന്നോട് ചോദിച്ചത്. മുതൽക്കൂട്ട് അവനവൻ അധ്വാനിച്ച് ഉണ്ടാക്കണം. അല്ലാതെ അച്ഛന്റേയും അമ്മയുടേയും വളരെ നാളായുള്ള കഷ്ടപ്പാടിനെ സ്വർണ്ണമാക്കിയിട്ട് അഭിമാനത്തോടെ നിൽക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
അച്ഛനും അമ്മയും അവരുടെ സന്തോഷത്തിന് എനിക്ക് സ്വർണം നൽകിയിരുന്നു. പക്ഷെ ഞാൻ അത് വാങ്ങിയില്ല. ഭർത്താവിനോട് ഞാൻ ചോദിച്ചിരുന്നു അദ്ദേഹത്തിനും താൽപര്യമില്ലായിരുന്നു. അച്ഛനും അമ്മയും ചേച്ചിയും എനിക്ക് തന്ന സ്വർണം അവിടെ വീട്ടിൽ വെച്ചാണ് ഞാൻ വന്നത്. നാളെ അവർക്കൊരു ആവശ്യം വന്നാലോ.
പൊതുവെ ഗോൾഡ് ഇടാനും എനിക്ക് താൽപര്യമില്ല. സ്വർണ്ണം ഇട്ടാലാണോ ഭർത്താവിന്റെ വീട്ടിൽ വില കിട്ടുക. നമ്മുടെ സ്വഭാവം കൊണ്ടല്ലേ നമ്മൾ വിലയുണ്ടാക്കി എടുക്കേണ്ടത്. ഞങ്ങൾ ഒരുപാട് പേരെ കല്യാണത്തിന് ക്ഷണിച്ച് വരുത്തിയിരുന്നു.
അവർക്കൊന്നും മീഡിയ മണ്ഡപത്തെ ചുറ്റി നിന്നതുകൊണ്ട് ചടങ്ങ് കാണാൻ സാധിച്ചില്ല. അതുകൊണ്ടാണ് റിയാക്ട് ചെയ്തത്. മീഡിയയ്ക്ക് നിൽക്കാൻ പ്രത്യേകം സ്പേസ് വരെ ഞങ്ങൾ ഒരുക്കിയിരുന്നു. പക്ഷെ അങ്ങനൊന്നും അല്ല കാര്യങ്ങൾ നടന്നത്.
അഷ്ടമംഗല്യം എടുക്കുന്നതിൽ പോലും കൺഫ്യൂഷൻ ഉണ്ടായി. എന്റെ സ്വന്തം ചേച്ചിക്ക് പോലും സ്റ്റേജിൽ നിൽക്കാൻ മീഡിയയുടെ കള്ളിക്കയറ്റം കാരണം സാധിച്ചില്ല. താലികെട്ട് അമ്പലത്തിൽ കഴിഞ്ഞിരുന്നു. മണ്ഡപത്തിൽ മാലയിടലാണ് നടന്നത്.’ ‘എന്റെ ആക്ഷനുകളായിരുന്നു പലരും എന്നെ കുറ്റപ്പെടുത്താൻ കാരണം. അച്ഛനും സ്റ്റേജിലേക്ക് വരാൻ പറ്റുന്നില്ലായിരുന്നു. അപ്പോഴാണ് എന്തായിത് എന്ന് മീഡിയക്കാരോട് എനിക്ക് ചോദിക്കേണ്ടി വന്നത്. എനിക്ക് നാണമായിരുന്നില്ല. പ്രാർഥനയായിരുന്നു മനസിൽ.
എനിക്ക് കാരണവന്മാരുണ്ട്. അവർക്ക് അവരുടേതായ ജോലിയുണ്ട്. കല്യാണപെണ്ണിന്റെ ശബ്ദം മണ്ഡപത്തിൽ കേട്ടതും പലർക്കും ഇഷ്ടപ്പെട്ടില്ല.
ഞാൻ ഉത്തരവാദിത്വമില്ലാത്ത പെൺകുട്ടിയല്ല അച്ഛന്റേയും അമ്മയുടേയും തലയിൽ എല്ലാം വെച്ച് കൊടുത്ത് മാറിയിരുന്ന് സ്വപ്നം കാണാൻ. എനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്. അച്ഛനും അമ്മയ്ക്കും കഴിവില്ലെ എന്നുവരെ ചിലർ കമന്റിട്ട് കണ്ടിരുന്നു” ഗൗരി കൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക