ഇന്ത്യയുടെ പാരമ്പര്യത്തിൽ നിന്ന് പുതിയ ആശയങ്ങൾ സ്വീകരിക്കാൻ ഫാഷൻ മേഖല മടിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ് )യിൽ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ ബിരുദദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
സ്വാതന്ത്ര്യ സമര കാലത്ത് സ്വദേശി പ്രസ്ഥാനത്തിന് ഊർജം പകരാൻ രാജ്യത്തെ കൈത്തറി, ഖാദി പ്രസ്ഥാനത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മനസ്സുകളെ ഒരുമിപ്പിക്കാൻ ഖാദിക്ക് സാധിച്ചു.
ഫാഷനിൽ പ്രകൃതിയോടും മണ്ണിനോടും സൗഹൃദമായ സമീപനം സ്വീകരിക്കുക. ഇന്ത്യയിലെ സാധാരണക്കാരായ നെയ്ത്തുകാരേയും കര കൗശല വിദഗ്ധരെയും സഹായിക്കാൻ ഫാഷൻ വിദ്യാർഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും മികച്ച വിദ്യാർഥികൾക്കുള്ള മെഡലുകളും ഗവർണർ സമ്മാനിച്ചു. സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ് ഫാഷൻ ഡിസൈൻ വിദ്യാർഥി സാന്ദ്ര കൃഷ്ണന് സമ്മാനിച്ചു. 72 മാസ്റ്റേഴ്സ് ബിരുദ വിദ്യാർഥികളും 152 ബിരുദ വിദ്യാർഥികളും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക