കോഴിക്കോട്: അഞ്ചുദിവസങ്ങളിലായി നടന്ന സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങി. 24 വേദികളിലായി 14,000 കുട്ടികളാണ് അഞ്ചുദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരിച്ചത്. സമാപന സമ്മേളനം തുടങ്ങവേ വിക്രം മൈതാനിയിലെ അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തല്‍ കവിഞ്ഞ് ജനമുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതാവ് വി ഡി സതീശന് സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്മാന്, മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
സ്കൂള്‍ കലോത്സവവേദിയില്‍ ഉദിച്ചുയര്‍ന്ന പ്രിയഗായിക കെ എസ് ചിത്രയുടെ വിശിഷ്ടസാന്നിധ്യമായിരുന്നു സമാപനച്ചടങ്ങിന് ചന്തമേറ്റിയത്. മന്ത്രി ആന്റണി രാജു കലോത്സവ സുവനീര്‍ മേയര്‍ ബീന ഫിലിപ്പിന് നല്കി പ്രകാശിപ്പിച്ചു. മന്ത്രി വി ശിവന്‍കുട്ടി ട്രോഫികള്‍ സമ്മാനിച്ചു.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്, എംപിമാരായ എം കെ രാഘവന്, എളമരം കരീം, നടിയും നര്‍ത്തകിയുമായ ഡോ. വിന്ദുജാ മേനോന്, എംഎല്‍എമാരായ ടി പി രാമകൃഷ്ണന്, ഇ കെ വിജയന്, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, സച്ചിന്‍ദേവ്, ഡെപ്യൂട്ടി മേയര്‍ വി മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്, കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി, സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല് മീണ, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക