മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലീം ലീഗ് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടിയത് സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 4 പേരുടെ വസ്തു വകകളിലാണ് പേരും ആദ്യാക്ഷരവും സാമ്യമുള്ളതിനാൽ ജപ്തി നോട്ടീസ് പതിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് അംഗം സി.ടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടിയാണെന്ന് ലീഗ് ആരോപിച്ചു.
നിയമനടപടി സ്വീകരിച്ച് നിയമസഭയിലടക്കം ഉന്നയിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എടരിക്കോടിന് പുറമെ അങ്ങാടിപ്പുറത്തെ രണ്ട് വീടുകളിലും പേരും സർവേ നമ്പറും തമ്മിൽ സാദൃശ്യമുള്ളതിനാൽ ജപ്തി നോട്ടീസ് പതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക