കൊച്ചി: പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി,മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.
ജനുവരി 16നു വൈകിട്ട് ദേശീയപാത 66ന് സമീപത്തെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽ ഫാം, ഷവായ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം, പനി, വിറയൽ, വയറുവേദന എന്നിവയ്ക്കാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മയോണൈസ് കഴിച്ചവരിലാണ് കൂടുതൽ രോഗങ്ങളും ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖഷീദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ലൈസൻസിയുടെ പേര് പൊലീസ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ല. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക