ന്യൂയോര്‍ക്ക് : 2019ല്‍ ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിന്റെ വക്കിലെത്തിയെന്നും അമേരിക്കയുടെ ഇടപെടല്‍ സാഹചര്യങ്ങള്‍ വഷളാകുന്നത് തടഞ്ഞെന്നും യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ.
ചൊവ്വാഴ്ച പുറത്തിറങ്ങിയ പോംപെയോയുടെ ‘നെവര്‍ ഗിവ് ആന്‍ ഇഞ്ച്: ഫൈറ്റിംഗ് ഫോര്‍ ദ അമേരിക്ക ഐ ലവ്” എന്ന പുസ്തകത്തിലാണ് അവകാശവാദം.2019 ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തുകയും നിരവധി ഭീകര കേന്ദ്രങ്ങളെ തകര്‍ക്കുകയും ചെയ്തു.
അതിനിടെ ഇന്ത്യന്‍ യുദ്ധവിമാനത്തെ പാകിസ്ഥാന് വെടിവച്ചുവീഴ്ത്തി പൈലറ്റിനെ പിടികൂടി.അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരം ആണവ യുദ്ധത്തോട് എത്രത്തോളം അടുത്തിരുന്നെന്ന കാര്യം ലോകത്തിന് കൃത്യമായി അറിയുമെന്ന് താന്‍ കരുതുന്നില്ലെന്നും പോംപെയോ പറയുന്നു.
അന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച പോംപെയോ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മുന്‍ തലവന്‍ കൂടിയാണ്. പോംപെയോയുടെ പരാമര്‍ശത്തോട് ഇന്ത്യയോ പാകിസ്ഥാനോ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക