കൊല്ലം : കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പിടിക്കാനെത്തിയ പൊലീസും കൊല്ലത്ത് തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്.
ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തിനിടെ ഇന്ന് രാവിലെയാണ് സംഭവങ്ങളുണ്ടായത്.
ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടു പോകലിനും ആക്രമണത്തിനും കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
ആക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു.ഇതിന്റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും തന്നില്ല.തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക