തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണന് രാജിവച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിക്കും രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവച്ചതിനും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.
ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർഥമായി പ്രവർത്തിച്ചു. ശങ്കർ മോഹനെ അപമാനിച്ച് ഇറക്കിവിട്ടെന്ന് ആരോപിച്ച അടൂർ, ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക