ന്യൂഡൽഹി: എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയായി. 100 ബില്യൺ യുഎസ് ഡോളറിലേറെ ചെലവഴിച്ചാണ് വിമാനങ്ങൾ വാങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനെ തുടർന്നുള്ള വൻ നവീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രകളിൽ ആധിപത്യം പുലർത്താനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഫ്രാൻസിന്റെ എയർബസിനും എതിരാളിയായ ബോയിംഗിനും തുല്യമായാണ് കരാർ നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും. എയർബസിന്റെ എ 320 നിയോസ്, എ 350എസ്, ബോയിംഗിന്റെ 737 മാക്സ്, 787 വൈഡ്ബോഡീസ്, 777 എക്സ്എസ് എന്നിവയാണ് വാങ്ങുന്ന വിമാനങ്ങൾ. എയർ ഇന്ത്യയും എയർബസും വെള്ളിയാഴ്ചയാണ് കരാറിൽ ഒപ്പുവച്ചത്. ജനുവരി 27 നാണ് ബോയിംഗുമായി കരാർ ഒപ്പിട്ടത്.
എന്നാൽ എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളും കരാറിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. സിംഗപ്പൂർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള വിസ്താര എയർ അടുത്തിടെ എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറി. 1932 ൽ ജെആർഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യ 1953 ൽ ദേശസാൽക്കരിക്കപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയെ പിന്നീട് ടാറ്റ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക