ഭരത്പുർ: ഹരിയാനയിൽ രണ്ടു യുവാക്കളുടെ മൃതദേഹം വാഹനത്തിൽ അഗ്നിക്കിരയായി കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകമെന്ന സംശയത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നസീർ (25), ജുനൈദ് (35) എന്നിവരെ രാജസ്ഥാനിലെ ഭരത്പുരിൽനിന്ന് ബുധനാഴ്ച തട്ടിക്കൊണ്ടുപോയെന്ന് ഇവരുടെ കുടുംബം പരാതി നൽകിയിരുന്നു.
ഹരിയാനയിലെ ഭിവാനി ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് എസ്യുവിയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തുന്നത്. അതേസമയം, കണ്ടെത്തിയ മൃതദേഹങ്ങൾ ഇവരുടേതുതന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് ശ്രമിക്കുകയാണ്.
ഇരുവരെയും കൊലപ്പെടുത്തിയശേഷം വാഹനത്തിനു തീയിടുകയായിരുന്നോ അതോ വാഹനത്തിന് തീപിടിക്കുമ്പോൾ അവർക്ക് ജീവനുണ്ടായിരുന്നോ എന്നുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു. പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ജുനൈദിനെതിരെ പശുക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുണ്ടായിരുന്നു. നസീറിന് ക്രിമിനൽ റെക്കോർഡുണ്ടായിരുന്നില്ല.
മോനു മനേസർ, ലോകേഷ് സിങ്യ, റിങ്കു സൈനി, അനിൽ, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ബജ്റംഗ്ദൾ പ്രവർത്തകനാണ് മോനു മനേസർ. ഗോസംരക്ഷകരെന്ന അവകാശപ്പെടുന്നവരാണ് അഞ്ചുപേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക