ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 2026ഓടെ ശൈശവ വിവാഹം എന്ന വിപത്തിനെ സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ ഈ സാമൂഹിക വിപത്തിനെതിരെയുള്ള എല്ലാ നടപടികളും ശക്തിപ്പെടുത്തും. ജില്ലാ കളക്ടര്‍മാരും, പോലീസ് സൂപ്രണ്ടുമാരുമായും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എല്ലാവരും കൂട്ടായി യോജിച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
സര്‍ക്കാരിന്റെ നീക്കം കാരണം പലയിടങ്ങളിലും നടക്കാനിരുന്ന ശൈശവ വിവാഹങ്ങള്‍ റദ്ദാക്കപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് ആകാന്‍ രണ്ടോ മൂന്നോ മാസം ബാക്കിയുള്ളപ്പോള്‍ പലരും പോലീസില്‍ വന്ന് അന്വേഷിക്കുന്നുണ്ട്, വിവാഹം നടത്താനാകുമോ എന്ന്. കാരണം ഇന്ന് ഇവിടുത്തെ ജനത ഇന്ന് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 98 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസമില്‍ ശൈശവ വിവാഹത്തില്‍ ഏര്‍പ്പെട്ട 3,047 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി നല്കിയ വിശദാംശങ്ങള്‍ പ്രകാരം ഇതുവരെ 4,235 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയും 6,707 പ്രതികളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ 3,047 പേരില്‍ 93 സ്ത്രീകളും 2,954 പുരുഷന്മാരുമാണ്.
3,047 പേരില്‍ 251 പേര്‍ക്ക് (8.23%) ഇതുവരെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ശര്‍മ്മ പറഞ്ഞു. അറസ്റ്റിലായവരില്‍ 2587 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും 56 പേര് പോലീസ് കസ്റ്റഡിയിലുമാണ്. ”ശൈശവ വിവാഹം ഒരു സാമൂഹിക വിപത്താണ്, ഈ ദുരാചാരം അവസാനിപ്പിക്കുന്നത് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക