ഹൃദയാഘാതം തിരിച്ചറിയാതെ പോവുക, പ്രാഥമിക ചികിത്സ ലഭിക്കാതെ പോവുക എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഹൃദയാഘാതം സംഭവിച്ചുവെന്നാലും ആ വ്യക്തിയെ പരിപൂര്‍ണമായി സുഖപ്പെടുത്തി നമുക്ക് സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കും.
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും ആദ്യത്തെ കടമ്പ. നെഞ്ചുവേദന തന്നെയാണ് ഇതിന്റെ ഒരു വലിയ ലക്ഷണം. നെഞ്ചില്‍ മാത്രമായിരിക്കില്ല, കഴുത്തിലും, തോളുകളിലും, കൈകളിലും, വയറിന്റെ മുകള്‍ഭാഗത്തും, കീഴ്ത്താടിയിലുമെല്ലാം ഹൃദയാഘാതത്തിന്റെ ഭാഗമായി വേദന അനുഭവപ്പെടാം. ഇതോടൊപ്പം തന്നെ തളര്‍ച്ച, ശ്വാസതടസം, നെഞ്ചില്‍ എന്തോ വന്ന് നിറയുന്നത് പോലുള്ള അവസ്ഥ (വേദനയില്ലെങ്കില് കൂടിയും, ചിലര്‍ക്ക് വേദന അനുഭവപ്പെടണമെന്നില്ല), ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ദഹനമില്ലായ്മ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ ഹൃദയാഘാതത്തില്‍ കാണപ്പെടുന്നത്.
ഹൃദയാഘാത വേദന പലപ്പോഴും ഗ്യാസ് മൂലമുള്ള വേദനയായി തെറ്റിദ്ധരിച്ച് ആളുകള്‍ നിസാരവത്കരിക്കുകയും പിന്നീടിത് മരണം വരെ എത്താനുള്ള കാരണമാവുകയും ചെയ്യാം. ഇത്തരത്തിലുള്ള കേസുകള്‍ നിരവധിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം സൂക്ഷമമായി നിരീക്ഷിക്കുക. സംശയം തോന്നുന്നപക്ഷം ഉടനടി വൈദ്യസഹായം തേടുക.
ലക്ഷണങ്ങള്‍ മനസിലാക്കി സംശയം തോന്നിയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ആസ്പിരിൻ 300 എംജി ടാബ്ലെറ്റോ, 5 എംജി സോര്‍ബിട്രേറ്റോ (നാക്കിനടിയില്‍ വയ്ക്കുന്നത്) എടുക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ ടാബ്ലെറ്റുകള് എപ്പോഴും ബാഗിലോ വാലെറ്റിലോ എല്ലാം സൂക്ഷിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സ്ത്രീകളാണ് അധികവും ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയെന്നും ശാരീരികമായ വേദനകള്‍ അനുഭവിച്ച് പരിചയിച്ചവരായതിനാല്‍ അവര്‍ഇതും നിസാരവത്കരിക്കുമെന്നും ഇത് അപകടമാണെന്നും ഡോക്ടര്‍മാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക