ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അതേസമയം കേരളത്തിൽ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തണം. സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നു. പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സ്റ്റേഷന് സമീപത്തെ പമ്പുകള്‍ ഒഴിവാക്കി ഇവിടയെത്തിയെത് ആസൂത്രിതമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഞായറാഴ്ച വൈകിട്ടാണ് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക