ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി കൈകോർക്കുമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.
ബിജെപി, ആർഎസ്എസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രധാനമന്ത്രി അവഗണിക്കുകയാണ്. മോദി സർക്കാർ എല്ലാ അധികാരത്തേയും ചൂഷണം ചെയ്യുകയാണ്.
ഒരിക്കൽ പോലും മോദി സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് സോണിയയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ സർക്കാരും ജുഡീഷ്യറിയേയും, എക്സിക്യൂട്ടീവിനേയും, ലെജിസ്ലേച്ചറിനേയും വ്യവസ്ഥാപിതമായി തകർക്കുകയാണ്. അവരുടെ പ്രവർത്തനങ്ങളിൽ ജനാധിപത്യത്തോടുളള ശക്തമായ അവഗണന കാണുന്നുവെന്നും സോണിയ ഗാന്ധി വിമർശിച്ചു. രാജ്യത്ത് ജാതിയുടേയും മതം, ഭക്ഷണം, ലിംഗം, ഭാഷയുടേയും പേരിൽ ഭീഷണിയും വിവേചനവും ഉയരുന്നു.
മതപരമായ ആഘോഷങ്ങൾ മറ്റുളളവരെ ഭീഷണിപ്പെടുത്താനുളള അവസരമായി മാറിയിരിക്കുകയാണ്. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ചിത്രം മാഞ്ഞുകൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക