ദേശീയ പദവി നഷ്ടമായ സി പി ഐ യെ സംബന്ധിച്ച് സജീവമായ ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ പലരും നേതൃത്വത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കവിയും പ്രമുഖ കമ്മ്യൂണിസ്റ്റ് പ്രചാരകനുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ മകനുമായ മാധവൻ പുറച്ചേരി .അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് പൂർണ രൂപത്തിൽ .
” ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ദേശീയ പദവി നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള കാല്പനീക വിലാപങ്ങളിൽ യാതൊരു കാര്യവുമില്ല. നമ്മുടെ തിരഞ്ഞെടുപ്പു സംവിധാനങ്ങൾക്കനുസരിച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി . ഇന്നും ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ജനകീയ സമര പ്രസ്ഥാനമെന്ന നിലയിൽ സി.പി.ഐ പ്രവർത്തിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവ് നയങ്ങളിൽ കുറെക്കൂടി സൂക്ഷ്മത പുലർത്തിയാൽ ദേശീയ പദവി നേടിയെടുക്കാനുമാവും. തെലുങ്കാനയിലും ആന്ധ്രയിലും പഞ്ചാബിലും ബീഹാറിലും ഛത്തീസ്ഘട്ടിലും ഒറീസ്സയിലും കർണ്ണാടകയിലും സി.പി.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ സമരങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ പുതുകാലരാഷ്ട്രീയ വ്യവസായത്തിൽ ഇടപെടൽ ശേഷി എന്നാൽ സാമ്പത്തിക ശേഷി എന്നാണർത്ഥം. ഒരർത്ഥത്തിൽ മുതലാളിത്തവൽക്കണമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ തന്നെ കോർപ്പറേറ്റ് വൽക്കരണത്തിന്റെ പാതയിലൂടെ പെട്ടെന്ന് പൊതുസമ്മതി നേടുന്ന സ്ഥിതി വരെയുണ്ട്.
ദൈനം ദിന രാഷ്ട്രീയത്തിലെ പ്രായോഗിക പ്രശ്നങ്ങളിൽ കുടുങ്ങി കൈയിൽ ചളി പുരളാത്ത നേതൃനിര മറ്റേതു പ്രസ്ഥാനത്തെക്കാളും സി.പി.ഐയിലുണ്ട്.
പ്രായോഗികതാവൽക്കരണത്തിന്റെ മറവിൽ മുതലാളിത്ത വ്യാപനത്തിന്റെ പരോക്ഷമായ രാഷ്ട്രീയ പ്രയോഗമാകാതിരിക്കാനുള്ള ജാഗ്രതയാണ് പ്രധാനം. തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെക്കാളും ദേശീയ പദവി നില നിർത്തുന്ന കണക്കുകളെക്കാളും ഇടതുപക്ഷ ചിന്തയും പ്രവർത്തനവുമാണ് വേണ്ടത്.
പ്രഭാത് പട്നായിക് ചൂണ്ടിക്കാണിച്ചതു പോലെ ഒരു ബദൽ സ്റ്റാലിനിസ്റ്റേതര മാർക്സിസത്തിന് ഇന്ത്യനവസ്ഥയിൽ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ബൂർഷ്വാ ലിബറലിസത്തിന്റെ മേൽക്കോയ്മയും അതിന് സൃഷ്ടിച്ചെടുക്കുന്ന സമ്മതിയും ഗൗരവത്തോടെ നോക്കിക്കാണണം.
സോഷ്യലിസത്തിലുള്ള വിശ്വാസക്കുറവ്, നവലിബറൽ അജണ്ടകളോടുള്ള പ്രണയമാകരുത്. മുതലാളിമാർ പറയേണ്ട എല്ലാ ന്യായവും തൊഴിലാളിയെക്കൊണ്ട് പറയിപ്പിക്കാനിന്ന് കഴിയുന്നുണ്ട്. വലിയ മാളുകളിൽ ട്രേഡ് യൂനിയൻ എന്തിന് എന്ന ചോദ്യം സാമാന്യ ബോധമായി പരിണമിച്ചിട്ടുണ്ട്. സമരം ചെയ്താൽ പെട്രോളിന് വില കുറയുമോ എന്ന ചോദ്യത്തിന് കിട്ടിയ കൈയടി അശ്ലീലം തന്നെയാണ്.
1964 ലെ നിർഭാഗ്യകരമായ പിളർപ്പിന്റെ രാഷ്ട്രീയ പരിസരത്തിന് ഇന്നെന്തെങ്കിലും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയ ശക്തികളുടെ പുനരേകീകരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യവുമാണ്. അടവുനയങ്ങൾ താൽക്കാലികമായ തിരഞ്ഞെടുപ്പു വിജയങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ്.
പാർട്ടി പിളർന്നപ്പോൾ മുസ്ലിംലീഗും കേരളാ കോൺഗ്രസ്സും പി.എസ്.പിയും ആദ്യം സമീപിച്ചത് സി.പി.ഐ നേതൃത്വത്തെയായിരുന്നു. പാർട്ടി വിസമ്മതം അറിയിച്ചതിനെ തുടർന്ന് അവർ സി.പി.എം പക്ഷത്തേക്ക് ചായുകയും ആ അടവുനയത്തിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുകയും ചെയ്തു. പിന്നീട് അതേ അടവ് നയം സി.പി.ഐയും സ്വീകരിക്കുന്നത് കേരളം കണ്ടു.
ആന്ധ്രയിൽ എൻ.ടി.രാമറാവു സി.പി.ഐ സഖ്യത്തിനു വേണ്ടി ഓടി നടന്നതും പാർട്ടി ആ ഘട്ടത്തിൽ തയ്യാറാകാതിരുന്നതും ചരിത്രം. നവ ഫാസിസം പല മുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിനെ നേരിടുക അത്രയെളുപ്പവുമല്ല. മനുഷ്യർ സംഘർഷങ്ങളില്ലാതെ സമത്വത്തോടെ ഒരുമിച്ചു ജീവിക്കുന്ന ലോകത്തിന് വേണ്ടിയുള്ള നിരന്തര പോരാട്ടമാണ് രാജ്യം ആവശ്യപ്പെടുന്നത്..
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇക്കിളിപ്പെടുത്തലുകളെ അതിജീവിക്കുകയാണ് ഇടതുപക്ഷത്തിന്റെ പരമപ്രധാനമായ കടമ. കോർപ്പറേറ്റ് ന്യായവാദങ്ങൾ നിരത്തുന്ന പൗര പ്രമുഖരുടെ പിന്നാലെ പോകാതിരിക്കാനുള്ള സൂക്ഷ്മ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാവണം. ചെറിയ ചെറിയ സമരങ്ങളെ അഭിസംബോധന ചെയ്യാൻ കൂടുതൽ സജ്ജമാകേണ്ടതുണ്ട്.
ബോസിസവും കരിയറിസവും അധികാരത്തിന്റെ തനതു രീതിയായി മാറുന്ന കാഴ്ച ദൈനം ദിന രാഷ്ട്രീയത്തിലുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്ന സ്ഥിതി നല്ല വിശകലനം ആവശ്യപ്പെടുന്നുണ്ട്. പല മേഖലകളിൽ നിന്നും വരുന്ന നേതാക്കന്മാരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കേണ്ടത്.
കേരളത്തിൽ മാത്രമാണ് ഇടതുപക്ഷം അധികാരത്തിലുള്ളത്. അതിനാൽ തന്നെ അധികാരത്തിന്റെ തിന്മയെക്കുറിച്ചുള്ള ജാഗ്രത ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. ലെനിൻ ചൂണ്ടിക്കാണിച്ചതു പോലെ നേതാക്കന്മാരുടെ ജീവിതമാണ് ജനത പാർട്ടിയെന്ന നിലയിൽ നോക്കിക്കാണുന്നത്. അധികാരം ഉടലിനെ സ്പർശിക്കാതിരിക്കാൻ തന്നോടു തന്നെ സമരം ചെയ്യുക എന്നത് പ്രധാനവും.
തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെക്കാൾ പ്രധാനമാണ് ഇതെന്ന് ഞാൻ കരുതുന്നു.
ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ല. അംഗമാകാൻ ആഗ്രഹിക്കുന്നുമില്ല. ഒരുപാർട്ടിയുടെയും ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഇങ്ങനെയെഴുതാനുമാവില്ല. പാർട്ടികളിലൊന്നും പെടാത്ത പതിനായിരക്കണക്കിന് ഇടതുപക്ഷാനുകൂലികളുണ്ട്. തീർച്ചയായും വിശാലാർത്ഥത്തിലുള്ള ആ ഇടതുപക്ഷത്തു തന്നെയാണ് നിൽക്കുന്നത്. അച്ഛൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജീവിച്ചതിന്റെ സ്മരണ എന്നിലുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കല്ല രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്ന് സഖാവ് വടക്കില്ലം എപ്പോഴും പറയാറുണ്ട്. കൃഷിക്കാരനും നവയുഗവും സോവിയറ്റ് ലാൻഡും പ്രഭാതിന്റെ പുസ്തകങ്ങളും നിറഞ്ഞ ഒരന്തരീക്ഷത്തിന്റെ മണമെന്നിലുണ്ട്.
റൊട്ടിക്കുള്ളിലിരുന്ന് ഒരു മൂക്ക് കഥ പറയുന്ന റഷ്യൻ കഥ സൃഷ്ടിച്ച വിസ്മയം എന്നിലിപ്പോഴുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ദേശീയ പദവിയെക്കാൾ ഭാരിച്ച ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. ഗാന്ധിയും നെഹ്റുവും ജോഷിയും അംബേദ്കറും ഒന്നിക്കുന്ന രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണ്. അമിതാധികാരമുള്ള സ്റ്റേറ്റിനെയല്ല പ്രബലരായ ജനതയെയാണ് നാം വിഭാവനം ചെയ്യേണ്ടത്. ഉയർന്ന നീതിബോധവും മാനവികതയും കാലംആവശ്യപ്പെടുന്നുണ്ട്.
അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാവണം. കെട്ടിയ വേഷങ്ങൾ പലതും അഴിച്ചു വെക്കേണ്ടിവരുമെന്ന് മാത്രം. ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഈ കുറിപ്പെഴുതാതെ എനിക്കാവില്ല. ഉൾക്കനമുള്ള വിമർശനങ്ങളെസ്വാഗതം ചെയ്യുന്നു. അടിയൻ ലച്ചിപ്പോം എന്ന ഭക്തസംഘങ്ങൾ ഈ ചർച്ചയെ വഴി തിരിച്ചു വിട്ടേക്കാം. എനിക്കതിൽ ഉൽക്കണ്ഠയില്ല. വൈവിധ്യ പൂർണ്ണമായ ഇന്ത്യൻ സംസ്കാരധാരകളെ വെറുപ്പു കൊണ്ട് നേരിടുന്ന ഫാസിസ്റ്റ് ചിന്തകൾ അക്രമോത്സുകരായി നിൽക്കുന്നതാണ് വർത്തമാനകാല ഇന്ത്യ. സംവാദമാണ് അവരുടെ ശത്രു. ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണവരുടെ രീതി. ഇടതുപക്ഷത്തിന്റെ പുതിയ സാധ്യതകളെ അഭിസംബോധന ചെയ്യാൻ പ്രാപ്തമാക്കുകയാണ് പ്രധാനം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്നേഹാഭിവാദനം…”
പ്രതികരിക്കാൻ ഇവിടെ എഴുതുക