കൊച്ചി ഇടപ്പള്ളിയിലാണ് നവജാത ശിശുവിന് പ്രതിരോധ കുത്തിവെപ്പ് നൽകിയതിൽ വീഴ്ചയുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേക്ഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്.
ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിക്ക് വാക്സിൻ മാറിനൽകിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെൺകുഞ്ഞിനാണ് കുത്തിവെപ്പ് മാറി നൽകിയത്. ബിസിജി കുത്തിവെപ്പിന് പകരം പെൺകുഞ്ഞിന് നൽകിയത് ആറാഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ്. ഇക്കാര്യത്തിൽ കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചതോടെയാണ് വാക്സിൻ മാറി നൽകിയ കാര്യം കണ്ടെത്തിയത്. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എളമക്കര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക