മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ എഐ ക്യാമറകണ്ണുകളിൽ കുടുങ്ങും.
സംസ്ഥാന നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.
ഗതാഗത നിയമം ലംഘിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമം കര്‍ശനമാക്കുന്നത്. നിയമലംഘനങ്ങൾ എഐ ക്യാമറകള്‍ ഒരു വട്ടം പിടികൂടിയാല്‍ അന്നേദിവസം തന്നെ പിഴ അടക്കണം. ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കും. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ നിയമം ലംഘിച്ചാലും പിഴ ഈടാക്കും.
ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും.
അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും. അതേസമയം റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടുള്ളതല്ല. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക