മണിപ്പൂരിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവലയങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരണകാലത്ത് സമാധാനപരമായിരുന്ന മണിപ്പൂർ ഇന്ന് വിഭാഗീയ സംഘർഷങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആക്രമണങ്ങളിൽ നിരവധി പേർ മരിക്കുകയും നൂറുകണക്കിന് പേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും മണിപ്പൂരിൽ ക്രിസ്ത്യൻ സഹോദരങ്ങൾ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് കാണുമ്പോൾ ദുഃഖമുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക