ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം എടുക്കുന്ന മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം.
അതേസമയം നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാല്‍പ്പായസം എന്നിവ തയ്യാറാക്കാന്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും എന്നും റിപ്പോർട്ട് ഉണ്ട്.
2014ല്‍ ആണ് മുൻപ് മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയത്. എന്നാല്‍ സമീപ ദിവസങ്ങളില്‍ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറില്‍ കളിമണ്‍ റിങുകള്‍ സ്ഥാപിക്കും. ഇടയില്‍ പുഴ മണല്‍, ചെറിയ മെറ്റല്‍, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും.
30 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വഴിപാടായി നടത്തുന്നത് ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് നവീകരണം നടത്തുന്നത്. നവീകരണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക