വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് ആണ് സംഭവം ഉണ്ടായത്. ഇവിടെ വിവാഹം മുടങ്ങാന്‍ കാരണമായത് വരന്റെ വീടാണ്.
താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു കുന്നംകുളം തെക്കെപ്പുറത്തുള്ള വരന്റെ വീട്ടിലെത്തി. വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുന്‍പ് തിരികെ ഓടുകയായിരുന്നു.
ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്റെ ഓട്ടം. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ വധുവിനോട് ആവശ്യപ്പെട്ടു. എന്നാൽ വധു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
അഞ്ച് സെന്റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്റെ വീട്. ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്ന വധുവിന്റെ പരാതിയില്‍ വീട്ടുകാര്‍ കൂടി ആശങ്കയിലായതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി.
തുടർന്ന് വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍നിന്നും വിളിച്ചുവരുത്തി. മകളോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഇവരും ആവശ്യപ്പെട്ടു. വധു സമ്മതിച്ചില്ല. ഇതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് മാറി. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരന് വധുവിനെയും തള്ളി പറഞ്ഞു.
പ്രശ്നം കൈവിട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ വിരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരും വധുവിനോട് വീട്ടില്‍ കയറണമെന്ന് ആവശ്യപ്പെട്ടിട്ടും വധു വഴങ്ങിയില്ല.പൊലീസുകാര്‍ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക