നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ച് ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. അദ്ദേഹത്തിന് ആറ് പ്രധാന വകുപ്പുകൾ നൽകിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാനും അനുവദിക്കും.
സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച നടത്തും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനത്തിന്റെ തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
മൂന്നു ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾക്ക് തീരുമാനം ആയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക