പെട്രോൾ പമ്പിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലുണ്ടായ അപകടത്തിൽ 18-കാരിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ കൂടെയുണ്ടായ അമ്മയ്ക്കും സാരമായി പൊള്ളലേറ്റു.
കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. സംഭവസമയത്ത് ഭവ്യ ഫോൺ ഉപയോഗിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഭവ്യയും മാതാവ് രത്നമ്മയും സ്കൂട്ടറിൽ പമ്പിലെത്തുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്ളാസ്റ്റിക് കാനിൽ പെട്രോൾ വാങ്ങാനായാണ് ഇരുവരും എത്തിയത്. ജീവനക്കാരൻ കാനിൽ പെട്രോൾ നിറയ്ക്കുന്ന സമയത്ത് രത്നമ്മ സ്കൂട്ടറിൽ നിന്ന് കുറച്ച് അകലത്തിലും ഭവ്യ സ്കൂട്ടറിന് പുറത്ത് മൊബൈൽ ഉപയോഗിക്കുകയുമായിരുന്നു.
പെട്ടെന്ന് തീ കാനിലേയ്ക്കും പിന്നാലെ ഭവ്യയുടെ ശരീരത്തിലേയ്ക്കും പടരുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മൊബൈൽ ഫോണിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. ഗുരുതര പരിക്കേറ്റ ഭവ്യ ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്. പൊള്ളലേറ്റ രത്നമ്മ അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക