ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിക്കുകയാണ് പാകിസ്താൻ. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.
പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
മേയ് ഒമ്പതിന് ഇംറാൻ ഖാനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും സൈനിക ആസ്ഥാനത്തിനുനേരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ആക്രമണങ്ങളെ അപലപിക്കാൻ ഇംറാൻ ഖാൻ ഇപ്പോഴും തയാറാകുന്നില്ലെന്ന് ഖാജ ആസിഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക