മെറ്റയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൂന്നാം റൗണ്ട് പിരിച്ചുവിടലിൽ മൊത്തം 10,000 ജീവനക്കാർക്ക് ജോലി പോകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടൽ.
മൂന്ന് ഭാഗങ്ങളുള്ള പിരിച്ചുവിടലുകളുടെ അവസാന ഘട്ടത്തിൽ ബിസിനസ്, ഓപ്പറേഷൻസ് യൂണിറ്റുകളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടപെട്ടത്. മാർക്കറ്റിംഗ്, സൈറ്റ് സെക്യൂരിറ്റി, എന്റർപ്രൈസ് എൻജിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് ജീവനക്കാർ തങ്ങളെ പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചിട്ടുണ്ട്.
മെറ്റയുടെ ഈ പിരിച്ചുവിടൽ ഇന്ത്യയിലെ പല ഉന്നത ഉദ്യോഗസ്ഥരെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ മാർക്കറ്റിംഗ് ഡയറക്ടർ അവിനാഷ് പന്ത്, മീഡിയ പാർട്ണർഷിപ്പ് ഡയറക്ടറും മേധാവിയുമായ സാകേത് ഝാ സൗരഭ് എന്നിവരാണ് ഇന്ത്യയിൽ ജോലി തെറിച്ച മെറ്റ പ്രമുഖർ. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അധികൃതരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി മെറ്റയുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം പണപ്പെരുപ്പവും ഡിജിറ്റൽ പരസ്യത്തിലെ കുറവും കണക്കിലെടുത്താണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. കൂടാതെ ചിലവ് ചുരുക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക