ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്ന ആവശ്യവുമായി ഡൽഹി, പഞ്ചാബ് പിസിസി ഘടകങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു.
ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ തകർച്ചയ്ക്കു കാരണമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി സഹകരിക്കരുതെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പിസിസി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വിശാല പ്രതിപക്ഷഐക്യത്തിനായി എഎപിയെ പിന്തുണയ്ക്കണമെന്നാണു കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷാഭിപ്രായം.
രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയപ്പോൾ അതിനെതിരെ ആദ്യം രംഗത്തുവന്നത് കേജ്രിവാളാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും വാദമുയർന്നു.
ഓർഡിനൻസിനു പകരമുള്ള ബിൽ മഴക്കാലസമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്നാൽ രാജ്യസഭയിൽ അതിനെ തോൽപിക്കാമെന്നാണു കേജ്രിവാളിന്റെ കണക്കുകൂട്ടൽ. ഇതിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ കണ്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ ഇന്നു കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക