ന്യൂഡൽഹി: ഒഡിഷയിലെ തീവണ്ടി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് എൻ.ഡി.ആർ.എഫ്. (ദേശീയ ദുരന്തനിവാരണ സേന) ഡയറക്ടർ ജനറൽ അതുൽ കാർവാൽ. എൻ.ഡി.ആർ.എഫ്. അംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തോട് വിരക്തിയുമായി. അപകടസ്ഥലത്തുനിന്ന് 44 പേരെ രക്ഷിച്ച സേനാംഗങ്ങൾ 121 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ഒട്ടേറെപ്പേരുടെ പരിക്കും മൃതദേഹങ്ങളും കണ്ട സേനാംഗങ്ങൾക്ക് മാനസികനില മെച്ചപ്പെടുത്താനുള്ള കോഴ്സുകളും നൽകും. എൻ.ഡി.ആർ.എഫിലെ 18,000 സേനാംഗങ്ങളിൽ 95 ശതമാനവും ആരോഗ്യവാന്മാരാണെന്നാണ് കഴിഞ്ഞവർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണത്തിന്റെ ശേഷി വർധിപ്പിക്കൽ എന്ന വിഷയത്തിൽ എൻ.ഡി.ആർ.എഫ്. ഡൽഹിയിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർവാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക