തൃശൂർ ഒല്ലൂരില്‍ എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറും പിടിയിൽ . മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തിയാണ് ചോദ്യംചെയ്തത്.
ഇയാളില്‍ നിന്ന് 4.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എം.ഡി.എം.എയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32)യും പിടികൂടി. ഒല്ലൂര്‍ യുനൈറ്റഡ് വെയിങ് ബ്രിഡ്ജിനടുത്തു ലഹരി വസ്തുക്കള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു ഇവര്‍ എക്സൈസിന്റെ വലയിലായത്.
തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നടത്തറ കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനം നടത്തുന്ന പ്രധാന കണ്ണിയെ തൃശൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ വൈകിട്ട് ബൈക്കില്‍ ഒന്നര കിലോയോളം കഞ്ചാവ് കടത്തുകയായിരുന്ന തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി മാളക്കാരന്‍ വീട്ടില്‍ റിക്സന് തോമസാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക