തിരുവനന്തപുരം: നെടുമങ്ങാട് ചികിത്സയിലിരിക്കെ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാജോര്‍ജ്. കരകുളം സ്വദേശി സുജിത്-സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്.
പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ആര്‍ച്ച. രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാണിച്ചു.
നാല് ദിവസമായി ആശുപത്രിയില്‍ പരിശോധിച്ച് മരുന്ന് നല്കി വീട്ടിലേക്ക് മടക്കി. ഇന്നും ആശുപത്രിയില്‍ നിന്ന് മടങ്ങിയ കുട്ടി അബോധാവസ്ഥയിലാകുകയും തിരിച്ച് ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു. മതിയായ ചികിത്സ കുട്ടിക്ക് ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്പില് നാട്ടുകാര്‍ പ്രതിഷേധിച്ചു.
നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക