ഏറെ ആരാധകരുള്ള മലയാളി താരമാണ് നടൻ ഉണ്ണി മുകുന്ദൻ. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ നടൻ ഉണ്ണിമുകുന്ദന് എതിരെ നിലനിന്നിരുന്ന കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായി എന്ന് ഉണ്ണിമുകുന്ദൻ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.
സിനിമ ചർച്ചയ്ക്ക് 2017ൽ ഉണ്ണിമുകുന്ദനെ കാണാൻ എത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറി എന്ന് കോട്ടയം സ്വദേശിയായ യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. പിന്നീട് കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെ തുടർന്ന് 2021ൽ വിചാരണ നടപടികൾ ആദ്യം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ആഗസ്റ്റിലും കേസ് ഒത്തുതീർപ്പായി എന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിക്ക് കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കും എന്ന് വ്യക്തമാക്കി അന്ന് സ്റ്റേ നീട്ടുകയും ചെയ്തിരുന്നു പിന്നീട് പലതവണയായി സ്റ്റേ നീട്ടി.
തുടർന്ന് വീണ്ടും ഈ വർഷം ഫെബ്രുവരിയിൽ കേസ് വന്നപ്പോൾ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചു. തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി കഴിഞ്ഞമാസം തള്ളി. അതിനുശേഷം ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് നടൻ അറിയിച്ചതോടെ കേസിന്റെ തുടർനടപടികൾ വീണ്ടും സ്റ്റേ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക