ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രം ശേഷിക്കെ പിഡിപി നേതാവ് അബ്ദുൾനാസർ മഅദനിക്ക് നാട്ടിലെത്താൻ വഴിതെളിയുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി മഅദനിയുടെ ബന്ധുക്കൾ സംസാരിച്ചു .
തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ കർണാടകയിലെ കോൺഗ്രസ് ഭരണകൂടം അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയുണ്ട്. രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനും ചികിത്സയ്ക്കുമായി ഏപ്രിൽ 17-നാണ് മഅദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്.
കേരളത്തിൽ എത്തിയാൽ സുരക്ഷയൊരുക്കാൻ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കർണാടക മുൻ സർക്കാർ നിബന്ധന വെച്ചതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.യാത്രച്ചെലവിന്റെ കാര്യത്തിൽ ഇളവു ലഭ്യമാക്കാൻ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മഅദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മഅദനിയുടെ സഹോദരങ്ങളായ ജമാൽ മുഹമ്മദ്, സിദ്ദിഖ് എന്നിവർ കെ.സി.വേണുഗോപാലിനെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക