ഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധം തകര്‍ന്നു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ദുര്‍ബലമാകും.
മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പോർബന്ദർ, ദ്വാരക, കച്ച്, മോർബി ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഒന്നേകാൽ ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
ശക്തമായ മഴയാണ് ഗുജറാത്തിന്റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. 9 ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ 25 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക