സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാല പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു. മഴക്കാലം കണക്കിലെടുത്ത് ജലജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ എടുക്കണമെന്ന് നിര്‍ബന്ധമാക്കുകയും ആയത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഷവര്‍മ്മ നിര്‍മ്മാണ വില്പന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷവര്‍മ്മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നതും ഉറപ്പുവരുത്തുന്നുണ്ട് .
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മൊബൈല്‍ ലാബുകള്‍ മുഖേന പരിശോധന, അവബോധം, പരിശീലനം എന്നിവയും നടത്തിവരുന്നു. ഭക്ഷണ പാഴ്സലുകളില്‍ തീയതിയും സമയവും ഉള്‍പ്പെട്ട സ്ലിപ്പ് പതിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു.
അതേസമയം ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉള്‍പ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി 7 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക