അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടപടികള്‍ ശക്തമാക്കിയ യു.കെ എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം പ്രധാനമന്ത്രി ഋഷി സുനക്കും ചേര്‍ന്നതായി റിപ്പോർട്ട്. ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ചാണ് ഋഷി സുനക് ഇമിഗ്രേഷൻ ഓഫിസറായത്.
തുടർന്ന് അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 105 വിദേശ പൗരൻമാരെ അറസ്റ്റ് ചെയ്തു. റസ്റ്റോറന്റുകള്‍, കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കണ്‍വീനിയൻസ് സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നാണ് അറസ്റ്റ് നടന്നത്. അനധികൃത ജോലി, തെറ്റായ രേഖകള്‍ കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ആളുകളെയും അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങളില്‍ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്.
ആകെ 159 റെയ്ഡുകളാണ് നടത്തിയത്. അറസ്റ്റിലായവരില്‍ 40ലേറെ പേരെ യു.കെയില്‍ നിന്ന് ഒഴിവാക്കുന്നത് വരെ ഹോം ഓഫീസ് തടഞ്ഞുവച്ചു. മറ്റുള്ളവരെ ഇമിഗ്രേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമണിഞ്ഞാണ് 43കാരനായ ഋഷി സുനക് എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം കൂടിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത കുടിയേറ്റക്കാരെ പൂര്‍ണമായും രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടനില്‍ നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകള്‍ക്ക് ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 5,04,000 ആണ് ബ്രിട്ടനിലെ ആകെ കുടിയേറ്റക്കാരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക