തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. താനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. അതിജീവിത നല്‍കാത്ത രഹസ്യ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെ സുധാകരനെതിരെ എം.വി ഗോവിന്ദൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. പോക്സോ കേസിൽ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തിൽ വാർത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് പരാതി നൽകി. പോക്സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. കേസിൽ മാധ്യമപ്രവർത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക