ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ മേക്കിങ് കൊണ്ട് വിവാദത്തിലായ ആദിപുരുഷ് സിനിമ ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലും പ്രശ്നമാവുന്നു. ‘സീത ഇന്ത്യയുടെ പുത്രി’ എന്ന ഡയലോഗ് ആദിപുരുഷ് സിനിമയില്‍ നല്‍കിയതാണ് നേപ്പാളിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഡയലോഗ് മാറ്റാന്‍ മൂന്ന് ദിവസത്തെ സമയമാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയര്‍ ബലെന്‍ ഷാ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നത്. ഇത് അവഗണിക്കപ്പെട്ടതോടെ കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമകള്‍ ഒഴിവാക്കാന്‍ എല്ലാ തിയേറ്ററുകള്‍ക്കും നിര്‍ദേശം നല്‍കിയതായി ബലെന്‍ ഷാ അറിയിച്ചു.
വെള്ളിയാഴ്ച നേപ്പാളില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ആദിപുരുഷിന്റെ പ്രദര്‍ശനം ആരംഭിച്ചിട്ടില്ല. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയിലും ഡയലോഗ് എഡിറ്റ് ചെയ്യണമെന്നാണ് നേപ്പാള്‍ മേയറുടെ ആവശ്യം. സിനിമ ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് നേപ്പാളിന്റെ അഖണ്ഡതയെയും ദേശീയതയെയും സാംസ്കാരിക ഐക്യത്തെയും ബാധിക്കുമെന്നും സാംസ്കാരിക കടന്നുകയറ്റമാണ് നടന്നിരിക്കുന്നതെന്നും മേയര്‍ ചൂണ്ടിക്കാട്ടി. ഡയലോഗ് മാറ്റിയാലേ പ്രദര്‍ശനാനുമതി നല്‍കുകയുള്ളെന്ന് നേപ്പാള്‍ ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് അറിയിച്ചു. ഇന്നത്തെ നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചതെന്നാണ് വാല്മീകി രാമായണത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക