ഇന്ത്യയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദ്ദീപ് സിംഗ് നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കാനഡയിലെ കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാര പരിസരത്ത് വച്ചാണ് ഹർദീപ് സിംഗ് നിജ്ജാറിന് വെടിയേറ്റത്. ഇന്ത്യയിൽ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിച്ചിരുന്ന ഇയാൾ ഇന്ത്യ പുറത്ത് വിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഉൾപ്പെട്ടിരുന്നു. കാനഡയിലെയും യുഎസിലെയും ഇന്ത്യൻ എംബസികൾക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ നേതാവ് കൊല്ലപ്പെടുന്നത്.
ജലന്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കേസുമായി ബന്ധപ്പെട്ട് ഇയാളെ കുറിച്ച് വിവര നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം എൻഐഎ പ്രഖ്യാപിച്ചിരുന്നു. ഖലിസ്ഥാൻ നേതാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവപരമ്പരകളിൽ ഏറ്റവും അവസാനത്തെ സംഭവമാണിത്. ഇതിനു മുൻപ് ബർമിംഗ് ഹാം നഗരത്തിലെ സാൻഡ്വെൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ബ്രിട്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് തലവൻ അവതാർ സിംഗ് ഖണ്ഡ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളെ വിഷം കൊടുത്തു കൊന്നതാണെന്ന് അനുയായികൾ ആരോപണം ഉന്നയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക