തെരുവുനായ ആക്രമണത്തിന് പരിഹാരം കാണുന്നതിനായി ദയാവധത്തിനുള്ള അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലയിൽ തുടരെയുണ്ടാകുന്ന തെരുവുനായ ആക്രമണത്തിനുള്ള പരിഹാരമായാണ് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ മുഴുപ്പിലങ്ങാട് വീണ്ടും തെരുവ് നായകൾ കുട്ടിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നടപടി. സുപ്രീംകോടതിയിൽ കേസ് എത്തിയതിനാൽ രണ്ടുദിവസം കൂടി മാത്രമേ ക്ഷമയുണ്ടാകൂ എന്നും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്നും പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവ് നായകളെ ഇന്നുതന്നെ പിടികൂടുമെന്നും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന പാച്ചാകരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടമായി കടിച്ചാണ് പരിക്കേൽപ്പിച്ചത്. കൂട്ടമായി എത്തിയ തെരുവ് നായകൾ കുട്ടിയെ കടിച്ചു വലിച്ചിഴയ്ക്കുമ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് മതിലിന് അപ്പുറത്തുനിന്ന് അച്ഛൻ ബാബു നായകളെ തുരത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ ഷീജ ഓടിയെത്തിയതോടെയാണ് തെരുവുനായ്ക്കൾ മാറിപ്പോയത്. കുട്ടിയുടെ തലയിലും വയറിലും തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാൽ നൗഷാദിന്റെ വീടിന് 500 മീറ്റർ അകലെയാണ് ജാൻവിയ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക