അസമിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതി വഷളാകുന്നതായി റിപ്പോർട്ട്. ഒമ്പത് ജില്ലകളിലായി ഏകദേശം 34,000 ആളുകള്‍ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ അകപ്പെട്ടതായി ആണ് ഔദ്യോഗിക ബുള്ളറ്റിന് പറയുന്നത്.
ബക്സ, ബാര്‍പേട്ട, ദരാംഗ്, ദിബ്രുഗഡ്, കൊക്രജാര്‍, ലഖിംപൂര്‍, നാല്‍ബാരി, സോനിത്പൂര്‍, ഉദല്‍ഗുരി ജില്ലകളിലായി ഏകദേശം 34,000 പേരെ ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) പ്രതിദിന പ്രളയ റിപ്പോര്‍ട്ട് പറയുന്നു.
22,000-ത്തിലധികം ആളുകളെ ബാധിച്ച ലഖിംപൂരാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്, തുടര്‍ന്ന് ദിബ്രുഗഢ് (3,900), കൊക്രജാര്‍ (2,700ലധികം) എന്നിങ്ങനെയാണ് കണക്കുകള്‍. തിങ്കളാഴ്ച വരെ, അസമിലെ 10 ജില്ലകളിലായി 31,000 ത്തോളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ വലഞ്ഞു.
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും മേഘാവൃതമായ കാലാവസ്ഥയും ഉണ്ടാകുമെന്നും ഇത് ബ്രഹ്മപുത്രയിലും അതിന്റെ പോഷകനദികളിലും ജലനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നും ഭൂട്ടാന് റോയല്‍ ഗവണ്മെന്റ് കാലാവസ്ഥാ ഉപദേശം പുറപ്പെടുവിച്ചതായി എഎസ്ഡിഎംഎ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
അസമിലെ നദീതീരങ്ങളില്‍ താമസിക്കുന്ന എല്ലാ നിവാസികളോടും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കാനും ഈ കാലയളവില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും എഎസ്ഡിഎംഎ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, മത്സ്യബന്ധനം, വിറക് ശേഖരിക്കല്‍, നീന്തല്‍, അല്ലെങ്കില്‍ നദികള്‍ അനാവശ്യമായി കടക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക