തിരുവനന്തപുരം: മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രശാന്ത് അറസ്റ്റിൽ. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിലാണ് കരുമം കിഴക്കേതിൽ വീട്ടിൽ വിദ്യ (30) മരിച്ചത്. ഭർത്താവ് വിദ്യയെ ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
യുവതിയുടെ അച്ഛൻ വീട്ടിൽ വരുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം കാണുകയായിരുന്നു. അടുക്കൽ ഭർത്താവ് പ്രശാന്തും ഉണ്ടായിരുന്നു. വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന് ഗോപന് പറഞ്ഞു. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന് കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നു. എന്ത്പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച് വീണതാണെന്ന് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ഇപ്പോ വരുമെന്നും പറഞ്ഞു. ബാത്ത്റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു’, അച്ഛന് പറഞ്ഞു.
വിദ്യയുടെ അച്ഛന് തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിദ്യയെ ലഹരിയ്ക്ക് അടിമയായ പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ പ്രശാന്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക