അക്രമം നടക്കുന്ന മണിപ്പൂരിനെ ഐക്യപ്പെടുത്തുന്ന ഒരു മുഖം ആവശ്യമാണെന്നും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിന് സര്‍വകക്ഷി പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
കലാപബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ആവശ്യം. ബിജെപി, കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്ട്, ബിജെഡി, എഐഎഡിഎംകെ, ഡിഎംകെ, ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി, എഎപി തുടങ്ങി നിരവധി പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.
മണിപ്പൂര്‍ വിഷയത്തെയും നിലവിലെ സാഹചര്യത്തെയും കുറിച്ച് സര്‍ക്കാര്‍ യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് 20 ദിവസം ചെലവഴിച്ചുവെന്നും വീടുകളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തോട് എല്ലാ പാര്‍ട്ടികളും യോജിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക