മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 30 വരെ നീട്ടിയാതായി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ സമാധാനത്തിനും പൊതുസമാധാനത്തിനും തടസ്സങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 30 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തുടരും. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വംശീയ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയിലാണ് തീരുമാനം.
മണിപ്പൂര്‍ മുഖ്യമന്ത്രി ബരേന് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ മേല്‍നോട്ടത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം വലിയൊരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ എല്ലാം നടപടികളും കേന്ദ്രം സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 13ന് ശേഷം സംസ്ഥാനത്ത് സംഘര്‍ഷത്തില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അമിത്ഷാ, ബിരേന്‍ സിങ്ങിനെ കണ്ടത്. ബിരേന്‍ സിംഗ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞാല്‍ മാത്രമേ സംഘര്‍ഷത്തില്‍ പരിഹാരം കാണാന്‍ കഴിയൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വ്വകക്ഷി യോഗത്തില്‍ നിലപാട് അറിയിച്ചിരുന്നു.
മണിപ്പൂരില്‍ സംഘര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ വിമര്‍ശിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാറിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക