ലഖ്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണെന്നാണ് വിവരം. രണ്ട് വെടിയുണ്ടകളാണ് ആസാദിന്റെ കാറില്‍ പതിച്ചത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്തുരഞ്ഞ് ഡോര്‍ തകര്‍ത്തു. രണ്ടാമത്തെ വെടിയുണ്ട് പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്.
ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് അദ്ദേഹത്തിനുനേരെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. വാഹനത്തിന്റെ മുന്‍വശത്തായിരുന്നു ആസാദ് ഇരുന്നിരുന്നത്. തലനാരിഴയ്ക്കാണ് ആസാദിന് വലിയ തോതില്‍ പരുക്കേല്‍ക്കാതിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ആസാദിനു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക