ഹിജാബിനു പകരം ഓപ്പറേഷൻ തിയേറ്ററിൽ നീളമുള്ള ജാക്കറ്റും തല മറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 എംബിബിഎസ് വിദ്യാർത്ഥികളുടെ കത്തിൽ രാഷ്ട്രീയമായി തീരുമാനമെടുക്കേണ്ട വിഷയമല്ല എന്ന്പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സാങ്കേതികവിഷയമായതിനാൽ ഈ വിഷയത്തിൽ അധ്യാപകർ തന്നെയാണ് വിദ്യാർത്ഥികളോട് വിശദീകരിക്കേണ്ടത് എന്നും വിവാദമാക്കേണ്ട കാര്യമല്ല ഇതെന്നും മന്ത്രി പറഞ്ഞു.
‘മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോട് ഒരു കാര്യം ആവശ്യപ്പെട്ടു. അത് അധ്യാപകർ പരിശോധിച്ച് തീരുമാനിക്കും.ഓപ്പറേഷൻ തീയേറ്ററിൽ സ്വീകരിക്കേണ്ട നടപടികൾ ഡോക്ടർമാരുടെ സംഘടന തന്നെ വിശദീകരിച്ചു കഴിഞ്ഞു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയേറ്ററിൽ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഉണ്ടായ പ്രോട്ടോക്കോളുമല്ല. ഇത് തികച്ചും സാങ്കേതികമാണ്. സാങ്കേതികമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനം ഓപ്പറേഷൻ തിയേറ്ററിൽ അണുബാധ ഏൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണ് ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തീയേറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണ് തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളാണ് പിന്തുടരുന്നത്’; ആരോഗ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക