പശുക്കടത്തുകാരനെന്നാരോപിച്ച് 41 കാരനെ ഗ്രാമവാസികള്‍ തല്ലികൊന്നതായി റിപ്പോർട്ട് . പടിഞ്ഞാറന്‍ ത്രിപുരയിലാണ് സംഭവം ഉണ്ടായത്. 41 കാരനായ ഒരാളെ ഒരു സംഘം ഗ്രാമവാസികള്‍ തല്ലിക്കൊന്നതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
വ്യാഴാഴ്ച രാവിലെ പശുക്കടത്തുകാരനാണെന്ന് സംശയിച്ച് കിഴക്കന്‍ ചന്ദ്രാപൂര്‍ നിവാസിയായ നന്ദു സര്‍ക്കാരിനെ ഒരു സംഘം ഗ്രാമവാസികള്‍ തടഞ്ഞുവച്ചു. വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് ഗ്രാമവാസികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി എന്ന് ഓഫീസര്‍-ഇന്‍-ചാര്‍ജ് ഈസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ റാണ ചാറ്റര്‍ജി പിടിഐയോട് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗുരുതരാവസ്ഥയിലായ നന്ദുവിനെ രക്ഷപ്പെടുത്തി റാണിര്‍ബസാര്‍ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. തന്റെ ഭര്‍ത്താവിനെ ഒരു സംഘം ആളുകള്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി നന്ദു സര്‍ക്കാരിന്റെ ഭാര്യ സൊണാലി സര്‍ക്കാര്‍ പറഞ്ഞു.
ഇയാളുടെ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല എന്നാൽ ആന്തരികമായി മാരകമായ മുറിവുകള്‍ മരണത്തില്‍ കലാശിച്ചിട്ടുണ്ടാകാം. ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു എന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക