കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന എം.പി ഹൈബി ഈഡന്റെ ആവശ്യം തള്ളി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഹൈബിയുടെ ആവശ്യം അസംബന്ധമാണെന്ന് തരൂർ പറഞ്ഞു. ബിൽ സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. ഹൈബി പാർലമെന്റിൽ അവതരിപ്പിച്ചത് സ്വകാര്യ ബില്ലാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ നിലപാടായി മാത്രം അതിനെ കണ്ടാൽ മതിയെന്നും തരൂർ വ്യക്തമാക്കി.
”സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രമാണ് ഓരോ നാടിന്റേയും തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ. അത് കേവലം ഭൂമിശാസ്ത്രപരമായി മാത്രം നിശ്ചയിക്കേണ്ടതല്ല. ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയവയെല്ലാം ഓരോ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളായി തുടരുന്നത് ചരിത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. ഹൈബിയുടെ ലോജിക് പ്രകാരം രാജ്യതലസ്ഥാനം ഡൽഹിയിൽനിന്ന് നാഗ്പൂരിലേക്ക് മാറ്റേണ്ടി വരും”, തരൂർ പരിഹസിച്ചു.
ഹൈബി അവതരിപ്പിച്ച ബില്ലിന്മേല് സംസ്ഥാനത്തോട് നിലപാട് തേടിയ കേന്ദ്ര സർക്കാർ നടപടി വിചിത്രമാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ കേരളത്തോട് അഭിപ്രായം തേടിയിരുന്നു. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക