ചെന്നൈ: അഡ്വാൻസ് വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ തമിഴ് നിർമാതാക്കൾ. 14 മുൻനിര താരങ്ങൾക്കെതിരെയാണ് നടപടി. ചിമ്പു, വിശാൽ, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾ ലിസ്റ്റിലുണ്ടെന്നാണ് വിവരം.
അഡ്വാൻസ് വാങ്ങിയ ശേഷം ഡേറ്റ് നൽകാത്തത് കൂടാതെ അമല പോൾ, ലക്ഷ്മി റായ് തുടങ്ങിയ താരങ്ങൾ ബോഡി ഗാർഡുകൾക്കായി അമിത പണം ഈടാക്കുന്നുവെന്നും പരാതിയുണ്ട്.
ഷൂട്ടിംഗ് നടക്കവേ തന്റെ ഒരു ചിത്രത്തിൽ നിന്ന് ധനുഷ് ഇറങ്ങിപ്പോയെന്നും പിന്നീട് ചിത്രം പൂർത്തിയാക്കാൻ താൻ ഫിലിം കൗൺസിലിന്റെ സഹായം തേടുകയായിരുന്നുവെന്നും നിർമാതാവും ശ്രീ തെനാൻഡൽ സ്റ്റുഡിയോസ് ഉടമയുമായ മുരളി രാമസ്വാമി ആരോപമുന്നയിച്ചിരുന്നു. കൂടാതെ തന്റെ ചിത്രം മുഴുമിപ്പിച്ചതിന് ശേഷമേ മറ്റുചിത്രങ്ങളിൽ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി യോഗത്തിൽ ഉന്നയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി നിർമാതാക്കൾ ഈ താരങ്ങൾക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. താരങ്ങൾക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് അടുത്തയാഴ്ച ഔദ്യോഗികമായി അറിയിക്കും എന്നാണ് സംഘടനയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക