കനത്ത മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് പോയ ബോട്ടാണ് കടലിൽ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു.
മലപ്പുറത്ത് മിന്നൽ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴയെത്തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി കലക്ടർമാർ പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക